പ്രിയ സുഹൃത്തുക്കളേ, ദൈവത്തിന്റെ ഇന്നത്തെ വാഗ്‌ദത്തം സദൃശവാക്യങ്ങൾ 11:30-ൽ കാണാം: "നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നു."

എന്തുകൊണ്ടാണ് തിരുവെഴുത്ത് ഇങ്ങനെ പറയുന്നത്?

നിങ്ങൾ എന്റെ മുത്തച്ഛനായ ഡോ. D.G.S. ദിനകരന്റെ ജീവിതത്തിലേക്ക് നോക്കിയാൽ നിങ്ങൾക്ക് അതിനുള്ള ഉത്തരം ലഭിക്കും. തന്റെ അവസാന ശ്വാസം വരെ അദ്ദേഹം മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു. പ്രാർത്ഥനാപേക്ഷകൾ അയച്ചവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത് അദ്ദേഹം ഒരിക്കലും അവസാനിപ്പിച്ചില്ല. അവരുടെ കത്തുകളോടും ഇ-മെയിലുകളോടും അദ്ദേഹം വിശ്വസ്തതയോടെ പ്രതികരിക്കുകയും രോഗികളെ സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ദൈവം വാതിൽ തുറക്കുന്നിടത്തെല്ലാം പ്രസംഗിക്കുകയും ടെലിവിഷനിലൂടെ ശുശ്രൂഷിക്കുകയും നേതാക്കളെയും ബുദ്ധിജീവികളെയും ദൈവദാസന്മാരെയും ഉപദേശിക്കുകയും ചെയ്തു. വലിയ ആവശ്യങ്ങളുമായി ആളുകൾ അദ്ദേഹത്തിന്റെ അടുത്ത് വരുമ്പോഴെല്ലാം അദ്ദേഹം ആദ്യം കർത്താവിന്റെ സന്നിധിയിൽ കാത്തിരിക്കുകയും ദൈവത്തിന്റെ മാർഗനിർദേശം തേടുകയും തുടർന്ന് അവർക്ക് അവന്റെ വചനം ശുശ്രൂഷിക്കുകയും ചെയ്യുമായിരുന്നു. ജീവിതത്തിന്റെ അന്ത്യം വരെ ഇതായിരുന്നു അദ്ദേഹത്തിന്റെ രീതി. അദ്ദേഹം തന്റെ ശുശ്രൂഷയിൽ മന്ദഗതി വരുത്തുകയോ സുഖസൗകര്യങ്ങൾ തേടുകയോ ചെയ്തില്ല. പകരം, ദൈവം തനിക്ക് നൽകിയ ആഹ്വാനത്തോട് അദ്ദേഹം വിശ്വസ്തത പുലർത്തി. "എന്തുകൊണ്ടാണ് അദ്ദേഹം അശ്രാന്തമായി അധ്വാനിച്ചത്? കൈവരിച്ച നേട്ടങ്ങൾക്കെല്ലാം ശേഷം, വിശ്രമിച്ചും ജീവിതം ആസ്വദിച്ചും തന്റെ അവസാന നാളുകൾ ചെലവഴിക്കാമായിരുന്നില്ലേ?" എന്ന് പലരും ചിന്തിച്ചേക്കാം. എന്നാൽ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു. ജനങ്ങളുടെ ജീവിതത്തിൽ നിക്ഷേപം നടത്തുന്നതിലുള്ള ശാശ്വതമൂല്യം തിരിച്ചറിഞ്ഞതിനാൽ അദ്ദേഹം തന്റെ ശക്തിയുടെ അവസാന തുള്ളിവരെയും മറ്റുള്ളവർക്കുവേണ്ടി സമർപ്പിച്ചു.

ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സുവിശേഷം പ്രസംഗിക്കുകയും, സമൂഹങ്ങളെ അനുഗ്രഹിക്കുകയും, രാജ്യങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുകയും, കർത്താവിനെ സേവിക്കുകയും ചെയ്യുന്നത് അദ്ദേഹം വിശ്വസ്തതയോടെ വിതച്ച വിത്തുകളുടെ ഫലമാണ്. അദ്ദേഹത്തിന്റെ  ജീവിതം യഥാർത്ഥത്തിൽ ഒരു ജീവവൃക്ഷമായി മാറി. ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നുണ്ട്. മാത്രമല്ല, ക്രിസ്തുവിനെ സേവിക്കാൻ അദ്ദേഹം പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തവർ കാരണം അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ഫലം തലമുറകളിലൂടെ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ വാഗ്ദത്തം പ്രഖ്യാപിക്കുന്നതും ഇതുതന്നെയാണ്: "നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നു."

നമുക്കുവേണ്ടി ജീവിക്കുകയും സമ്പത്ത് ശേഖരിക്കുകയും വ്യക്തിപരമായ ആശ്വാസം തേടുകയുമാണ് ജ്ഞാനം എന്ന് ലോകം നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി നമ്മുടെ ജീവിതം സമർപ്പിക്കുന്നത് പോലും വിഡ്ഢിത്തമാണെന്ന് അത് കണക്കാക്കുന്നു. എന്നാൽ ദൈവത്തിന്റെ ജ്ഞാനം തികച്ചും വ്യത്യസ്തമാണ്. അവന്റെ ദൃഷ്ടിയിൽ, മറ്റുള്ളവരെ സേവിക്കുകയും ആളുകളെ ജീവനിലേക്ക് നയിക്കുകയും തലമുറകളെ അനുഗ്രഹിക്കുന്ന ഫലങ്ങൾ നൽകുന്ന ഒരു ജീവവൃക്ഷമായി മാറുകയും ചെയ്യുന്നവനാണ് യഥാർത്ഥ ജ്ഞാനിയായ വ്യക്തി. ഇന്ന്, നമ്മെ അത്തരം ആളുകളായി മാറ്റാൻ നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. നമ്മുടെ ജീവിതം മറ്റുള്ളവർക്ക് പ്രത്യാശയും സൗഖ്യവും രക്ഷയും പകരുന്ന ഫലങ്ങൾ നൽകുന്നതാകട്ടെ. നാം വിശ്വസ്തതയോടെ അവനെ സേവിക്കുമ്പോൾ, നമ്മുടെ സ്വാധീനം  വരുംതലമുറകളിലും നിരവധി ജീവിതങ്ങളെ അനുഗ്രഹിക്കുന്നത് തുടരട്ടെ.

Prayer: 
പ്രിയ കർത്താവേ, ശാശ്വതമായ ഫലം നൽകുന്ന ഒരു ജീവിതം നയിക്കാൻ എന്നെ വിളിച്ചതിന് അങ്ങേക്ക് നന്ദി. നീതിയിൽ നടക്കാനും പൂർണ്ണഹൃദയത്തോടും വിശ്വസ്തതയോടും കൂടെ അങ്ങയെ സേവിക്കാനും എന്നെ സഹായിക്കണമേ. എന്റെ ചുറ്റുമുള്ളവർക്ക് ഞാൻ ഒരു അനുഗ്രഹമാകേണ്ടതിന് അങ്ങയുടെ കരുണയാൽ എന്നെ നിറയ്ക്കേണമേ. അങ്ങ് എനിക്ക് നൽകിയിട്ടുള്ള എല്ലാ ദാനങ്ങളും കഴിവുകളും അവസരങ്ങളും മറ്റുള്ളവർക്ക് പ്രത്യാശയും രോഗശാന്തിയും രക്ഷയും പകരാൻ വേണ്ടി ഉപയോഗിക്കപ്പെടുമാറാകട്ടെ. എന്റെ സ്വന്തം സുഖസൗകര്യങ്ങളോ നേട്ടങ്ങളോ അന്വേഷിക്കാതെ വിശ്വസ്തതയോടെ വിതയ്ക്കുവാൻ എന്നെ പഠിപ്പിക്കേണമേ. തലമുറകളെ അനുഗ്രഹിക്കുകയും പലരെയും അങ്ങിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു ജീവവൃക്ഷമായി എന്റെ ജീവിതം മാറട്ടെ. അങ്ങയുടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ശക്തി എന്നിലൂടെ ഒഴുകട്ടെ, എന്റെ ജീവിതത്തിലൂടെ അങ്ങു ചെയ്യുന്ന പ്രവൃത്തികൾ അങ്ങയുടെ വിശുദ്ധനാമത്തെ മഹത്വപ്പെടുത്തട്ടെ. യേശുവിന്റെ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.