പ്രിയ സുഹൃത്തേ, ഇന്നത്തെ വാഗ്ദത്തം അപ്പൊ. പ്രവൃത്തികൾ 15:11-ൽ കാണുന്ന ഒരു മനോഹരമായ സത്യത്തെ നമുക്ക്ഓ ർമ്മിപ്പിക്കുന്നു: "കര്‍ത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു." രക്ഷ എന്നത് നമ്മുടെ സ്വന്തം പരിശ്രമത്തിലൂടെ സമ്പാദിക്കാൻ കഴിയുന്ന ഒന്നല്ല. ഇത് ദൈവത്തിൽ നിന്നുള്ള വിലയേറിയതും അനർഹവുമായ ഒരു ദാനമാണ്. എഫെസ്യർ 2:8 - ൽ കൃപയാലല്ലോ നാം വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു എന്ന് വ്യക്തമായി വേദപുസ്തകം പഠിപ്പിക്കുന്നു. ഇത് നമ്മിൽ നിന്നല്ല, ദൈവത്തിന്റെ ദാനം മാത്രമാണ്. നല്ല പ്രവൃത്തികൾക്ക് മാത്രമേ തങ്ങളെ സ്വർഗത്തിലേക്ക് കൊണ്ടുപോകാൻ കഴിയൂ എന്ന് പലരും ചിന്തിക്കുന്നു. ഒരിക്കൽ ഷോപ്പിംഗിനിടെ, ഒരു പ്രിയ സഹോദരി ചോദിച്ചു, "നമ്മൾ സൽപ്രവൃത്തികൾ ചെയ്താൽ നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ കഴിയുമോ?" നാം മറ്റുള്ളവരോട് ദയയും ഉദാരതയും സഹായവും കാണിച്ചേക്കാം, എന്നാൽ യേശുക്രിസ്തുവില്ലാതെ നമുക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയില്ല. രക്ഷ ദൈവത്തിന്റെ കൃപയിലൂടെ മാത്രമേ ലഭിക്കൂ.

ഈ സത്യം ആഴത്തിൽ മനസ്സിലാക്കിയ അപ്പൊസ്തലനായ പൗലൊസ് 1 കൊരിന്ത്യർ 15:10-ൽ ഇപ്രകാരം പ്രഖ്യാപിച്ചു, “ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു.” നമുക്കുള്ളതെല്ലാം ദൈവകൃപയിൽ നിന്നാണ് വരുന്നത്. ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്നത് വിശ്വാസമാണ്. വിശ്വാസമില്ലാതെ അവനെ പ്രസാദിപ്പിക്കുക അസാധ്യമാണ്. എന്റെ കോളേജ് ദിവസങ്ങളിൽ, എന്റെ ഒരു സുഹൃത്ത് പലപ്പോഴും ക്രിസ്ത്യാനികളെ കളിയാക്കിയിരുന്നു, "നിങ്ങൾ എല്ലായ്പ്പോഴും വിശ്വസിക്കുക, വിശ്വസിക്കുക, വിശ്വസിക്കുക എന്ന് പറയുന്നു. അതിൽ വിശ്വസിക്കാൻ എന്താണുള്ളത്?" ഒരു ദിവസം ഞാൻ അവളോടൊപ്പം ഇരുന്ന് യേശുവിന്റെ സ്നേഹത്തെക്കുറിച്ച് വിശദീകരിച്ചു. യേശു ക്രൂശിൽ തന്റെ ജീവൻ നൽകുകയും നമ്മുടെ പാപങ്ങൾക്കായി തന്റെ വിലയേറിയ രക്തം ചൊരിയുകയും ചെയ്തുവെന്ന് ഞാൻ അവളോട് പറഞ്ഞു. അവനിൽ വിശ്വസിച്ചാൽ നമുക്ക് രക്ഷയും നിത്യജീവനും ലഭിക്കും. അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെ പറയുന്നത്, "കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും." ഈ വാഗ്‌ദത്തം നിറവേറ്റപ്പെടുന്നത് ഞാൻ വ്യക്തിപരമായി കണ്ടിട്ടുണ്ട്. എന്റെ മാതാവ് കർത്താവിൽ വിശ്വസിച്ചു, അവരുടെ വിശ്വാസത്തിലൂടെ ഞങ്ങളുടെ കുടുംബം ക്രിസ്തുവിനെ അറിഞ്ഞു. ദൈവം ഞങ്ങൾക്ക് കൃപയാൽ നൽകിയ രക്ഷയിൽ ഇന്ന് ഞങ്ങൾ സന്തോഷിക്കുന്നു.

എന്റെ ശുശ്രൂഷയുടെ ആദ്യകാലങ്ങളിൽ ഒരു യുവജനയോഗത്തിൽ മറക്കാനാവാത്ത മറ്റൊരു സംഭവം നടന്നു. പ്രാർത്ഥനയ്ക്കിടെ, നിരവധി ചെറുപ്പക്കാർ, കൂടുതലും സ്കൂൾ വിദ്യാർത്ഥികൾ, പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടു. അപ്പോൾ ഒരു പെൺകുട്ടി അവിടെ നടന്നുകൊണ്ടിരുന്നതെല്ലാം ശ്രദ്ധിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വിദ്യാർത്ഥികൾ പ്രാർത്ഥിക്കുന്നതും ആരാധിക്കുന്നതും ദൈവം സ്പർശിക്കുന്നതും കണ്ടപ്പോൾ അവൾ അവളുടെ ഹൃദയത്തിൽ പരിഹസിച്ചു. തല വെട്ടിമാറ്റിയ ശേഷം ഓടുന്ന കോഴികളോട് അവൾ അവരെ താരതമ്യം ചെയ്യുകയും നിശബ്ദമായി അവരെ നോക്കി ചിരിക്കുകയും ചെയ്തു. 

എന്നിട്ടും ദൈവകൃപ അവളിലും എത്തി. പെട്ടെന്നുതന്നെ പരിശുദ്ധാത്മാവ് അവളെ ശക്തിയോടെ സ്പർശിച്ചു. അവളും ദൈവത്തിന്റെ സാന്നിധ്യത്തിൽ സന്തോഷിക്കാൻ തുടങ്ങി, പിന്നീട് സാക്ഷ്യം പറയാൻ വേദിയിലേക്ക് ഓടിവന്നു. "ഞാൻ ഇവരെ കളിയാക്കുകയായിരുന്നു, എന്നാൽ ഇന്ന് കർത്താവ് തന്റെ വിലയേറിയ പരിശുദ്ധാത്മാവിനാൽ എന്നെ നിറച്ചിരിക്കുന്നു" എന്ന് അവൾ പരസ്യമായി സമ്മതിച്ചു. ആ ദിവസം തന്നെ അവൾ ദൈവത്തിന്റെ രക്ഷ അനുഭവിക്കുകയും അവന്റെ പൈതലായി മാറുകയും ചെയ്തു - അവളുടെ സൽപ്രവൃത്തികൾ കൊണ്ടല്ല, മറിച്ച് അവന്റെ അത്ഭുതകരമായ കൃപ മൂലമാണ്. 

ദൈവം കൃപയുള്ളവനും കരുണയുള്ളവനുമാണ്. തന്റെ അടുത്ത് വരുന്നവരെ അവൻ തള്ളിക്കളയുന്നില്ല. ആളുകൾ അവന്റെ രക്ഷയെ അവഗണിക്കുമ്പോഴും അവൻ അവരെ സ്നേഹപൂർവം തിരികെ വിളിക്കുന്നു. എബ്രായർ 2:4 ഇപ്രകാരം ചോദിക്കുന്നു: " ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും?" ഇന്ന്, ദൈവം നിങ്ങൾക്കും അതേ ക്ഷണം നൽകുന്നു. വേദപുസ്തകം പറയുന്നു, "പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ". നമുക്കെല്ലാവർക്കും ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. നാം പാപത്തെ തിരഞ്ഞെടുക്കുമോ, അതോ ദൈവകൃപയെ തിരഞ്ഞെടുക്കുമോ? നമുക്ക് യേശുക്രിസ്തുവിലൂടെ വരുന്ന കൃപയെ തിരഞ്ഞെടുക്കുകയും അവൻ സൌജന്യമായി നൽകുന്ന നിത്യജീവനെ സ്വീകരിക്കുകയും ചെയ്യാം.

PRAYER:
സ്നേഹവാനായ സ്വർഗ്ഗീയപിതാവേ, അങ്ങയുടെ കൃപയിലൂടെ മാത്രമാണ് എന്റെ രക്ഷ വരുന്നത് എന്നതിനായി ഞാൻ അങ്ങേയ്ക്ക് നന്ദി പറയുന്നു. പാപത്തിൽ നിന്നും അന്ധകാരത്തിൽ നിന്നും സകല ബന്ധനങ്ങളിൽ നിന്നും എന്നെ രക്ഷിച്ചവൻ അങ്ങാണ്. അങ്ങയുടെ അത്ഭുതകരമായ പ്രകാശത്തിലേക്ക് അങ്ങ് എന്നെ നയിക്കുന്നു. യേശുക്രിസ്തുവിൽ എന്റെ വിശ്വാസം പൂർണ്ണമായും സ്ഥാപിക്കാനും ക്രൂശിൽ പൂർത്തിയാക്കിയ അവന്റെ പ്രവൃത്തിയിൽ ആശ്രയിക്കാനും അങ്ങ് എന്നെ സഹായിക്കുന്നു. അങ്ങയുടെ കൃപ എന്റെ ജീവിതത്തിൽ സമൃദ്ധമാക്കുകയും എന്റെ കുടുംബത്തിലേക്ക് രക്ഷ കൊണ്ടുവരികയും ചെയ്യേണമേ. യേശുവിന്റെ മഹത്തായ നാമത്തിൽ ഞാൻ പ്രാർത്ഥിക്കുന്നു. ആമേൻ.